2018 ജനുവരി 22, തിങ്കളാഴ്‌ച

പ്രണയമേ..

പ്രണയമേ,നിന്റെ ചിറകിലേറിപ്പറക്കട്ടെ ഞാൻ
കോടമഞ്ഞും ചോലകളും പിന്നിട്ടാ-
മലനിരകളിന്നത്യുംഗതങ്ങളിൽ പാറിനടക്കാം,
പാതിരാമഴയും നനഞ്ഞു കുളിർകൊണ്ടു
ഈ പാതയോരങ്ങൾ മീതെ തെന്നലിൻ മാറിൽ ഒന്നമർന്നീടാം
(ചേർത്തു പിടിക്കണം നീയെന്നെയിനിയുമേറെ)

പ്രണയമേ,നിന്റെ മടിത്തട്ടിൽ ഞാനൊന്നുറങ്ങട്ട
സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ തഴുകിത്തലോടി-
യാ മോഹങ്ങൾ പേറുമീ തൂലിക പകർത്തട്ടെ 
പ്രാണവിരക്ത ലഹരിതൻ ചേരുവകൾ

പ്രണയമേ,നീ കാതോർക്ക നിന്നിലാസക്തമായ
ഈ ജപമന്ത്ര വരികൾ
പറയുവാനേറെയാശിച്ച മിഥ്യാവചനങ്ങൾ,
കാണാൻ കൊതിച്ച നിമിഷങ്ങൾ,
മനസ്സിൽ സുഗന്ധം പൂത്ത സന്ധ്യകൾ

പ്രണയമേ,വിടരട്ടെ നിന്റെ ചില്ലകളിൽ, ഞാൻ പൂത്തുലയട്ടെ,
ഇനിയുമേറെ പുഷ്പങ്ങൾ ഈ മരച്ചോട്ടിൽ പെയ്തിറങ്ങട്ടെ,
തേന്മാവുകൾ കായ്ക്കട്ടെയതിൽനിന്നീ-
പ്രിയമാനസത്തിൻ വണ്ടുകൾ നുകരട്ടെ!

പ്രണയമേ,പിന്നിട്ട വഴികൾ തിരികെപ്പറക്കാതെ ശയ്യാവലംബയായ്കയാൽ
നിന്നെയെൻ തോളിലേറ്റീടാം
തിരികെ നടക്കാം പറ്റുന്നിടത്തോളം,
തളരട്ടെ,നാമൊരുമിച്ചു വീഴട്ടെ
ഈ മണ്ണിലലിയട്ടെ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ